Book Summary
'അത്ഭുതവൈദ്യനും അഭിഭാഷകനും' എന്ന പുസ്തകം വായിച്ചുതീർക്കാൻ ( ഈ വാർദ്ധക്യത്തിലും) എനിക്ക് ഒട്ടും ബുദ്ധിമുട്ടുണ്ടായിട്ടില്ല. അത്ര ഹൃദ്യവും രസപ്രദവുമാണ് ഇതിലെ വിവരണം. അനുഭവവിവരണമായിട്ടാണ് എനിക്ക് ഈ പുസ്തകം അനുഭവപ്പെട്ടത്. വായിച്ചുകഴിഞ്ഞപ്പോൾ നല്ലൊരു ഗ്രന്ഥത്തിലൂടെ കടന്നുപോയതിന്റെ സാഫല്യം മനസ്സിലവശേഷിക്കുന്നു. അതിന്റെപേരിൽ ഗ്രന്ഥകർത്താവ് കെ.സി.എൽദോയ്ക്ക് ഞാൻ നന്ദി പറയുന്നു. കോടതിയും ആശുപത്രിയുമാണ് ഗ്രന്ഥത്തിലെ വിവരണത്തിന്റെ പശ്ചാത്തലം. റൂബി എന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. ആധുനിക വൈദ്യശാസ്ത്രം നടത്തിയ പരിശോധനയുടെ ഫലമായി അവൾക്കു ബ്ലെഡ്കാൻസറാണെന്ന് ഡോക്ടർ വിധിക്കുന്നു. രണ്ടാഴ്ചക്കാലം ശാരീരികവും മാനസികവുമായ വൈഷമ്യമനുഭവിച്ച് ആശുപത്രിയിൽ കഴിഞ്ഞതിനുശേഷം അവൾ വിദഗ്ധനായ ആയുർവ്വേദവൈദ്യന്റെ ചികിത്സയ്ക്കു വിധേയയാകുന്നു. രോഗ ബാധിതയാണെന്ന് വിധിക്കപ്പെട്ട റൂബി രോഗത്തിൽനിന്നും മോചനം നേടി ഉല്ലാസവതിയായി മാറുകയും ചെയ്യുന്നു. ഇതിനിടയിൽ, തത്ത്വശാസ്ത്രസംന്ധമായ ആശയങ്ങൾ, ജീവിതതത്ത്വങ്ങൾ, സാമൂഹ്യവിമർശനങ്ങൾ തുടങ്ങിയവ സ്വാഭാവികമായി കടന്നുവരുന്നു. അവയൊക്കെയും വായനക്കാരെ ചിന്താധീനരാക്കാതിരിക്കയില്ല. എങ്കിലും ലാഭേച്ഛയോടുകൂടി കൂറ്റൻ ആശുപത്രികളും ഔഷധനിർമ്മാണശാലകളും ചേർന്നു നടത്തുന്ന രാക്ഷസീയവും ആസൂത്രിതവുമായ ചികിത്സാസംവിധാനത്തിന്റെ ചൂഷണമാണ് നിശിതമായ വിമർശനത്തിനു വിധേയമാകുന്നത്. പണമുണ്ടാക്കാനുള്ള ദുരാഗ്രഹം ആശുപത്രിയെമാത്രമല്ല, അഭിഭാഷകരെയും ബാധിക്കുന്നുവെന്ന് ഗ്രന്ഥകാരൻ സൂചിപ്പിക്കാതിരിക്കുന്നില്ല. വായിച്ചുരസിക്കുന്നതോടൊപ്പം, ആലോചിക്കാനും ലോകതത്ത്വങ്ങൾ ഉൾക്കൊള്ളാനും അനുവാചകരെ പ്രാപ്തരാക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത.