Book Summary
ജ്യോതിശ്ശാസ്ത്രത്തിന്റെ സങ്കേതങ്ങൾ കടമെടുക്കുന്നതു
കൊണ്ടാണ് ജ്യോതിഷപ്രവചനവും വാനശാസ്ത്രവുമായി 'എന്തോ ബന്ധം' ഉണ്ടെന്ന കൃത്രിമധാരണ സൃഷ്ടിക്കപ്പെടുന്നത്. ജ്യോതിശ്ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ജ്യോതിഷം പ്രവർത്തിക്കുന്നതെന്ന് ജനത്തെ ധരിപ്പിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുമ്പോൾ സൗരയൂഥംതന്നെ ഈ പ്രപഞ്ചത്തിൽനിന്ന് അപ്രത്യക്ഷമായാലും ജ്യോതിഷി പണംപിടുങ്ങുമെന്ന് ഗ്രന്ഥകാരൻ സ്ഥാപിക്കുന്നു. പ്രവചനവിദ്യക്കാർ ഉപയോഗിക്കുന്ന സങ്കേതങ്ങൾ വിശ്വാസിക്ക് കേവലം വികാരവിരേചന ഉപാധികൾ മാത്രം. ഗ്രഹം, സംഖ്യ, അക്ഷരം, വെറ്റില, ഓല, കൈത്തലം... പ്രവചനസാങ്കേതികത എന്തുമായിക്കൊള്ളട്ടെ, പ്രവചനങ്ങളെ സ്വജീവിതാനുഭവങ്ങളുമായി പൊരുത്തപ്പെടുത്തുന്ന ജോലി വിശ്വാസി ഏറ്റെടുത്തുകൊള്ളും. പ്രവചനവിദ്യകളിലുള്ള വിശ്വാസം സവിശേഷമായ ഒരിനം മാനസികഅവസ്ഥയാണ്. ''ആര് എന്തൊക്കെ പറഞ്ഞാലും''തന്റെ 'ചക്കരവിശ്വാസങ്ങൾ' സാധുവാണെന്ന് ശഠിക്കാതിരിക്കാൻ വിശ്വാസിക്കാവില്ല. ജ്യോതിഷത്തിന്റെ വിജയകാരണം ജ്യോതിഷിയുടെ മിടുക്കല്ല, മറിച്ച് വിശ്വാസിയുടെ അന്ധതയും ദാസ്യബോധവുമാണെന്ന് രവിചന്ദ്രൻ പറയുന്നു. അന്ധവിശ്വാസങ്ങളുടെ മാനസികതലം സസൂക്ഷ്മം വിശകലനം ചെയ്യുന്ന ഗ്രന്ഥം. തെളിവുരഹിതവിശ്വാസങ്ങളിൽ ആഴത്തിൽ അഭിരമിക്കുന്നുവെങ്കിൽ ഈ പുസ്തകം നിങ്ങളെ നിർദ്ദയം വിചാരണ ചെയ്യും.