Book Summary
''ടി. പത്മനാഭന്റെ കഥ വായിക്കുമ്പോൾ പുതിയൊരു ഉന്മേഷത്തെ നാം ആശ്ചര്യത്തോടെ അനുഭവിക്കുന്നു. ഓരോ കഥയും നമ്മുടെ സാഹിത്യത്തിന്റെ അനുഭവത്തിൽ പെട്ടിട്ടില്ലാത്ത പുതിയൊരു അനുഭവംെകാണ്ടുവരുന്നു. ചിലപ്പോൾ പത്മനാഭന്റെ കഥയിലെ ഉള്ളടക്കം ഒരു സ്ഫുരണം മാത്രമാണ്. വില്യം സി. കൂണിംഗന്റെ ഭാഷയിൽ പറഞ്ഞാൽ, ഉള്ളടക്കം വളരെ വളരെ തീരെ ചെറിയതായിത്തീരുന്നു. ' വനസ്ഥിലി' യിൽ എന്നപോലെ ഉള്ളടക്കം സംഗീതത്തോടുള്ള ഒരു താത്പര്യം മാത്രമായിത്തീരുന്നു. അല്ലെങ്കിൽ ' ഉമ്മർഭായി' എന്ന കഥയിലെപ്പോലെ ഒരു മനോഭാവത്തെക്കുറിച്ചുള്ള നിരീക്ഷണമായിത്തീരുന്നു. എന്നിട്ടും ആ കഥകൾ കാവ്യാത്മകമായ ഉൾക്കാഴ്ചകൾ പ്രകടിപ്പിക്കുന്നു. ആഖ്യാനശില്പം ക്ഷേത്രകലയുടെ സൂക്ഷ്മസുഭഗത പ്രകടിപ്പിക്കുന്നു. വാക്കുകൾ നദിയിൽ ഒഴുകിവരുന്ന വിളക്കുകളായിത്തീരുന്നു. ആസ്വദിച്ചുകഴിഞ്ഞാലുടൻ വിസ്മരിക്കപ്പെടുന്ന കഥ പത്മനാഭൻ എഴുതുന്നില്ല. തന്റെ അഭിപ്രാ
യങ്ങൾ അതിവേഗം പൊതുരംഗത്ത് അവതരിപ്പിക്കുന്നയാളാണ്
പത്മനാഭൻ. പരസ്യജീവിതത്തിൽ അദ്ദേഹം കാര്യങ്ങൾ തുറന്ന
ടിക്കുന്നു. എന്നാൽ കഥ അദ്ദേഹത്തിന് അത്യന്തം വ്യക്തിപരമായ കാര്യമാണ്. എന്നാലതു സ്വകാര്യമല്ല. കാരണം ആത്മരതിയുടെ വിപത്ത് മനസ്സിലാക്കിയ കഥാകാരനാണ് പത്മനാഭൻ. ഏകാകികളുടെ കഥ പറയുമ്പോഴും നമ്മുടെ മനസ്സിനെ മാനവികതയുടെ കാവ്യാത്മകമായ വാർത്തകൾകൊണ്ട് അദ്ദേഹം നിറയ്ക്കുന്നു. പത്മനാഭന്റെ കഥകളിൽ സൗന്ദര്യബോധപരമായ ശാഠ്യങ്ങളൊന്നുമില്ല. അത് ശൈലീശാസ്ത്രപരമായ അപഗ്രഥനത്തിനുള്ള ഭൗതികവസ്
തുവല്ല. രൂപകങ്ങളും വിശേഷങ്ങളും ഒഴിവാക്കുന്ന ഭാഷയാണത്.
നിർവ്വഹണത്തിന്റെ ലാളിത്യമാണ് പത്മനാഭന്റെ കല. എന്നിട്ടും അത് സൗന്ദര്യത്തിന്റെ അളവറ്റ ധന്യത തരുന്നു. ആലങ്കാരികഭാഷയുടെ എല്ലാ പൊങ്ങച്ചവും അതിന്റെ മുമ്പിൽ മങ്ങിപ്പോകുന്നു. വാക്കുകളല്ല, വാക്കുകളുടെമേലുള്ള ജീവിതത്തിന്റെ ശക്തിയാണ് പത്മനാഭൻ അവതരിപ്പിക്കുന്നത്.''